വിദേശവാർത്ത
- Published on May 27, 1908
- By Staff Reporter
- 112 Views
കായികാഭ്യാസത്തില്‍ വിശ്രുതനായ പ്രൊഫസ്സര്‍ രാമമൂര്‍ത്തി അത്ഭുത കരങ്ങളായ രണ്ടു പ്രവൃത്തികള്‍ കൊണ്ട് ജനങ്ങളെ വിസ്മയിച്ചിരിക്കുന്നു. ഒരു ജനസംഘത്തില്‍ വച്ച് 3000 പൌണ്ട് ഭാരമുള്ള ഒരു പാറയിന്മെല്‍ ഒരു കുതിരയേയും കുതിരക്കാരനേയും നിറുത്തി, ആ പാറയെ എടുത്തുപൊക്കുകയും, എട്ടുകുതിരകളുടെ വേഗത്തില്‍ പായുന്ന ഒരു സ്വയംചലത്ത് (മോട്ടോര്‍) വണ്ടിയെ പിടിച്ച് ഒരംഗുലം പോലും നീങ്ങാതെ നിറുത്തുകയും ചെയ്തിരിക്കുന്നു.
ടിബറ്റിലെ ഡാലേലാമായുംടാഷിലാമായും ഇപ്പോള്‍ പീക്കിങ് എന്ന ചീന സാമ്രാജ്യത്തിലെതലസ്ഥാനത്ത് എത്തിയിരിക്കയാണ്. ചീനാ ചക്രവര്‍ത്തിയുടെ ഉദ്ദേശ്യം ടിബറ്റുരാജ്യത്തെ ചീനാരാജ്യത്തോട് ചേര്‍ക്കാനാണെന്ന് കമ്പിവാര്‍ത്തയാലറിയുന്നു.
കാലിഫോര്‍ണിയാഎന്ന സ്ഥലത്ത് ഒരു മണ്ണേണ്ണക്കുളത്തില്‍ തീ പിടിച്ച് അരവംകേട്ടുഅടുത്തുള്ള സര്‍ക്കസ്സ് കൂടാരത്തില്‍ ഉണ്ടായിരുന്ന ആനകള്‍ വിരണ്ടോടി. അതില്‍ ഒന്ന് ചോററു തെരുവില്‍ കയറി മിസ്സ് എല്ലാ എന്ന സ്ത്രീയെ കൊമ്പില്‍ കുത്തിയെടുത്ത് അഭ്യാസം ചെയ്കയും, അനേകം പേരെ ചവിട്ടിക്കൊല്ലുകയും, ഒരുക്ഷുരകപീടികയില്‍ കയറി, അവിടെ ചെന്ന് ഒരാളെ ചവുട്ടിയിടുകയും ചെയ്തിരിക്കുന്നു.
"ഇംഗ്ലണ്ടിന്‍റെ അന്തര്‍ദ്ധാര" എന്നുതലവാചകത്തോടുകൂടി മിസ്റ്റര്‍ ഗദാര്‍ എന്ന് ഫ്രഞ്ച് പണ്ഡിതന്‍റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. അതില്‍ ഇംഗ്ലണ്ടിലെ കടല്‍വാരങ്ങളെ ക്രമേണ തിരമാലകള്‍ തിന്നുവരുന്നു എന്നും ഇനി ഒരു കാലത്ത് ഇംഗ്ലണ്ട് അശേഷം വെള്ളത്തില്‍ മറയുമെന്നുള്ള ഇംഗ്ലീഷുശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തെ സാധൂകരിച്ചിരിക്കുന്നു.
പര്‍ഷ്യാരാജ്യത്തില്‍ അനേകം യുവാക്കന്മാര്‍ യൂറോപ്പില്‍ സഞ്ചാരം കഴിച്ചും സര്‍വകലാശാലകളില്‍ പഠിച്ച് ബിരുദങ്ങള്‍ വാങ്ങിച്ചും വരുന്നവരുടെ സംഖ്യ വര്‍ദ്ധിക്കയും തന്‍മൂലം അവിടുത്തെ പാര്‍ലിമെന്‍റില്‍ ഉല്‍പതിഷ്ണുക്കളുടെ കക്ഷി ബലപ്പെടുകയും ചെയ്തുവരുന്നു. ഇപ്പോഴത്തെ ചക്രവര്‍ത്തിയും ഒരു പരിഷ് കൃത മാനസനാണ്.
മാറിപ്പോയ വൈസ്റായി ലോര്‍ഡ് കഴ്സണ്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും വിപരീതമായി ബംഗാളിനെ വിഭാഗിച്ചതുനിമിത്തം, സ്വരാജ്യക്ഷേമത്തിനുവേണ്ടി ഉദ്യമിക്കുന്നതിന് താനും നിശ്ചയിച്ചതാണെന്നു ബാംബ് അക്രമക്കേസ്സില്‍ ഹൃഷികേശകഞ്ജിലാല്‍ ആലിപുരം മജിസ്ട്രേട്ടുമുമ്പാകെ ധൈര്യമായി മൊഴികൊടുത്തിരിക്കുന്നു.
ഒരു ക്രിമിനല്‍ കേസില്‍ കളവായി വൈദ്യവിഷയമായ തെളിവു നല്‍കുകയാല്‍, കല്‍ത്തായില്‍ ഒരു ഹാസ്പറ്റല്‍ അസിസ്റ്റണ്ടിനെയും, ഒരു നരഹത്യക്കു പകരം വ്യാധിയെന്ന് സര്‍ട്ടിഫിക്കറ്റു കൊടുത്ത് ബര്‍മയിലെ ഒരു ഡാക്‍ടറെയും കഠിനശിക്ഷയ്ക്കു പാത്രീഭവിപ്പിച്ചിരിക്കുന്നു.
തേയില തോട്ടങ്ങളിലും മറ്റും വേല ചെയ്യുന്ന കുട്ടികളുടെ പഠനവിഷയത്തില്‍ പ്രോത്സാഹനം നല്‍കുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തുകൊള്ളണമെന്ന് വിദ്യാഭ്യാസഡയറക് ടരോട് മദിരാശി ഗവര്‍ന്മേണ്ട് ആജ്ഞാപിച്ചിരിക്കുന്നു.
ബാല്യ വിവാഹത്തെ നിറുത്തല്‍ചെയ്യുന്നതിനും, വിവാഹിതകളായ സ്ത്രീകളുടെ സ്വത്തിന്‍റെ സംരക്ഷണത്തിനും ആയി രണ്ടുപുതിയ ചട്ടങ്ങള്‍ ബറോഡയില്‍ നടപ്പാക്കുന്നതിനു അവിടത്തെ മഹാരാജാവ് ആലോചിച്ചുവരുന്നു.
ഇന്ത്യയില്‍നിന്ന് ഫിജിദ്വീപിലേക്ക് കുടിയേറിയവരില്‍, 700 പേര്‍തിരിയെ ശാകലാഎന്ന ആവിക്കപ്പലില്‍ ബാംബേയില്‍ വന്നിറങ്ങിയിരിക്കുന്നു. ഇവര്‍ 13,000 പവന്‍ സംഗ്രഹിച്ച് കൊണ്ടുവന്നിട്ടുണ്ട്.
ബംഗാളിലെ സ്വേച്ഛാസൈനികന്മാരായ യുവാക്കന്മാര്‍ ഒറിസ്സാ, മിഥുനപുരം, ബര്‍ദ്വാന്‍ മുതലായ ഗ്രാമാന്തരങ്ങളില്‍ കടന്ന് ക്ഷാമ പീഡിതന്മാരെ സഹായിച്ചുവരുന്നതായി അറിയുന്നു.
സര്‍വിയായിലെ പീററര്‍ രാജാവിനെ ബല്‍ഗ്രേഡ് പള്ളിയില്‍വച്ച്, ശിക്ഷാര്‍ഹനെന്ന്, ഈസ്റ്റര്‍ ദിവസത്തിനു മുമ്പുള്ള ഞായറാഴ്ചദിവസം, ഒരു വലിയ ജനസംഘംവിധികല്പിച്ചിരിക്കുന്നു.
ഡേറാഡണിലെ പ്രധാനമായ വനശാസ്ത്രപാഠശാലയെ ഒരു കാളേജാക്കിയിരിക്കുന്നു. ഇനിമേല്‍ ജയിക്കുന്നവര്‍ക്കു കൂടുതല്‍ ശമ്പളവും ബിരുദങ്ങളും ലഭിക്കുന്നതിനു അതിനാല്‍ ഇടയായിരിക്കുന്നു.
ജര്‍മ്മന്‍കത്തോലിക്കാ കൃസ്ത്യന്മാരുടെവകയായി ഒരു പ്രാചീനവസ്തു നിരൂപണ സംഘം ജറുസലം എന്ന സ്ഥലത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നു.
- Published on May 27, 1908
- By Staff Reporter
- 112 Views