ഉദ്യോഗസ്ഥന്മാരുടെ ദുർനയം ഗവൺമെണ്ട് സഹിക്കേണമോ ?

  • Published on August 26, 1908
  • By Staff Reporter
  • 1308 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവനന്തപുരം കണ്ണിമാറ മാർക്കെറ്റിൽ മത്സ്യം വിൽക്കുന്ന സ്ഥലത്തിന് കഴിഞ്ഞ കൊല്ലം കുത്തക ഏറ്റിരുന്ന  ആൾക്ക്, ഗവൺമെണ്ടിൽ നിന്ന് നൂറ്റിൽ ചില്ല്വാനം രൂപ നഷ്ടം കൊടുത്തിരിക്കുന്നതായി ഞങ്ങൾ പ്രസ്താവിച്ചിട്ടുണ്ടല്ലോ.  ഗവൺമെണ്ടിന്റെ പണം ഇപ്രകാരം നഷ്ടം കൊടുക്കുന്നതിനായി ഉപയോഗിക്കേണ്ടി വന്നത് എന്തു കൊണ്ടാണെന്നും, ആരു നിമിത്തമാണെന്നും ഒരു അന്വേഷണം നടത്തി വിഴ്ചക്കാരെ ശിക്ഷിക്കേണ്ടത്, സർക്കാർ കാര്യങ്ങളുടെ ശുഭമായ ഗതിക്കു ആവശ്യമാകുന്നു.  കുത്തകക്കാരനെ നഷ്ടപെടുത്തുന്നതിനായി മേല്പടി മാർക്കറ്റിന്റെ വെളിയിൽ വച്ച് മത്സ്യകച്ചവടക്കാർ കച്ചവടം ചെയ്തിരുന്നു എന്നും; അവരുടെ നിയമവിരോധമായ പ്രവൃത്തിയെ, കുത്തകക്കാരൻ, ഉടനുടൻ ഗവൺമെൻറ് അധികൃതന്മാരെ അറിയിച്ചതിൽ, അധികൃതന്മാർ ഊർജ്ജിത നടവടികൾ നടത്തുന്നതിന് പകരം,കച്ചവടക്കാരുടെ മേൽ വളരെ മന്ദഗതിയിലാണ് ക്രിമിനൽ കേസ്സ് നടത്തിയതെന്നും; ഈ കേസ്സുകളിൽ തന്നെയും, പ്രതികൾക്ക് വിധിച്ച ശിക്ഷ, അവരെ ഇതേ കുറ്റത്തിൽ നിന്ന് മേലാൽ നിവർത്തിപ്പിക്കുന്നതിനു തക്കവണ്ണം സാരമുള്ളതായിരുന്നില്ലെന്നും; ഇതുനിമിത്തം അതേ കുറ്റം ദിവസംതോറും വീണ്ടും വീണ്ടും നടത്തപെട്ടുകൊണ്ടിരിക്കയും, ഒന്നു രണ്ടു ക്രിമിനൽ കേസ്സുകൾ മാത്രം കൂടുതലായി ഫയലാകുകയും ചെയ്തു എന്നും, "സ്വദേശാഭിമാനി"യുടെ കഴിഞ്ഞ കൊല്ലത്തിൽ ഞങ്ങൾ പലതവണ പ്രസ്താവിച്ചിരുന്നു.  ഇങ്ങനെ നിയമത്തെ അഗണ്യമാക്കിക്കൊണ്ട് തുടരെ തുടരെ പ്രവർത്തിച്ചു കൊണ്ടിരിപ്പാൻ പ്രതികളെ ഉത്സാഹിപ്പിച്ചത്, അവരുടെ ധിക്കാര സ്വഭാവത്തേക്കാൾ അധികം, ചില പ്രബലന്മാരുടെ സഹായമായിരുന്നു എന്നും; ഇങ്ങനെയുള്ള പ്രബലന്മാരിൽ ഒരാൾ ഹജൂരിൽ ഉയർന്ന ഉദ്യോഗത്തിലിരിക്കുന്ന ഒരു "സായ്പ്" ആണെന്നും, കുത്തകക്കാരന്റെ പലേ ഹർജ്ജികളിൽ സൂചിപ്പിച്ചിട്ടുള്ളതായും ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.  എന്നാൽ, ഈ പ്രവൃത്തികൾ കൊണ്ട് കുത്തകക്കാരന് ഉണ്ടായ നഷ്ടത്തിനല്ലാ ഗവൺമെൻറ് ഇപ്പോൾ പരിഹാരം ചെയ്യേണ്ടി വന്നത്.  ഗവൺമെണ്ടിലേക്ക്, മുമ്പ് കുത്തക ഏറ്റിരുന്നവരേക്കാൾ കൂടുതൽ ആദായം കൊടുക്കുവാൻ കരാർ ചെയ്ത ഒരു കുത്തകക്കാരന്, കഴിയുന്ന ന്യായമായ സഹായം ചെയ്തു കൊടുപ്പാൻ ഗവൺമെണ്ടിനു കടമയുണ്ടായിരുന്നപ്പോഴും, ഗവൺമെന്റുദ്യോഗസ്ഥന്മാരിൽ ചിലർ കുറ്റക്കാരായ മറു കക്ഷികളുടെ അക്രമങ്ങളെ വളർത്തി കൊണ്ടിരിക്കത്തക്കവിധം സ്വന്തം കൃത്യത്തിൽ ഉപേക്ഷ കാണിക്കയും, അക്രമപ്രവൃത്തി വളരെ നാളത്തേക്ക് അവിച്ഛിന്നമായി നടന്നു കൊണ്ടിരിക്കയും ചെയ്തു എന്നതോ പോകട്ടേ.  മാർക്കറ്റിനകത്തു കൊണ്ടു വന്നു മൽസ്യം വിൽക്കേണ്ടവർക്ക് കുറഞ്ഞ തുകയ്ക്ക് കുത്തക കിട്ടാതെയായതിൽ ഉണ്ടായ ദ്വേഷത്താൽ, അവർ മാർക്കറ്റിനുള്ളിൽ വ്യാപാരം  ചെയ്യാതെ, പുറമെയിരുന്നു പട്ടണപരിഷ്കരണ നിയമത്തിനു വിരോധമായി പ്രവർത്തിക്ക നിമിത്തം, മാർക്കറ്റിനുള്ളിൽ മൽസ്യം കിട്ടുന്നില്ലെന്നുള്ള ന്യുനത, കുത്തക്കാരന്റെ മേൽ ചുമത്തുന്നതിനു മാർഗ്ഗമുണ്ടാകയും, അതിന്മേൽ ഹജൂരിൽ നിന്നു കുത്തകക്കാരന്റെ കുത്തകയെ റദ്ദ് ചെയ്‍വാൻ പട്ടണപരിഷ്കരണ സഭാധ്യക്ഷനെ ആജ്ഞ്ജാപിക്കയും, അതിന്മണ്ണം, കുത്തക റദ്ദ് ചെയ്തിരിക്കുന്നതായി നോട്ടീസ് കൊടുത്തിട്ടു, പോലീസുകാരെക്കൊണ്ട് മാർകെറ്റിൽ ബന്ധവസ്സ് ചെയ്‌തു കുത്തകക്കാരനെ തന്റെ അവകാശത്തെ പ്രയോഗിക്കാൻ സമ്മതിക്കാതെ പുറത്തേക്ക് നിറുത്തി കളയുകയുമാണ് ചെയ്തത്.  ഇതായിരുന്നു കുത്തകക്കാരന് ഗവൺമെന്റിൽ നിന്ന് നഷ്ടം കെട്ടിക്കൊടുപ്പാൻ കാരണമായത്.  കുത്തകക്കാരനും പട്ടണപരിഷ്ക്കരണ സഭയുമായുള്ള കരാർ, മാർക്കറ്റിനുള്ളിൽ മത്സ്യം വച്ചു വിൽക്കുന്നതിനുള്ള സ്ഥലം ഉപയോഗപ്പെടുത്തേണ്ട അവകാശം ഇത്രകാലത്തേക്ക് ഇത്രപണത്തിനായി സമ്മതിച്ചു കൊടുത്തിരിക്കുന്നു എന്നർത്ഥത്തിലായിരുന്നു.  കരാറിന്റെ അർത്ഥം എത്രയും സ്പഷ്ടമായിരുന്നപ്പോഴും,  അതിനെപ്പറ്റി സന്ദേഹം തീർപ്പാക്കാൻ ഒരു നിയമശാസ്ത്രജ്ഞന്റെ സഹായം തന്നെ അപേക്ഷിതമല്ലാതിരുന്നിട്ടും, കരാറിനെ, ഗവൺമെൻറ് റദ്ദ് ചെയ്തിരിക്കുന്നതായി ഹജൂരിൽ നിന്ന് ഉത്തരവയപ്പാൻ, ഉറച്ച ഉദ്യോഗസ്ഥൻ, തന്നേ വിശ്വസ്തനെന്നു ധരിച്ചു ഉദ്യോഗത്തിൽ വച്ചിരിക്കുന്ന ഗവർണ്മെന്റിനെ അപകടത്തിൽ ചാടിക്കയാണ് തന്റെ പ്രവൃത്തിയുടെ ഫലം എന്ന് അറിഞ്ഞിരുന്നിട്ടില്ലെന്ന് പറവാൻ സമാധാനമില്ലാ.  കുത്തകയെ റദ്ദ് ചെയ്തതിനു ഗവൺമെൻറ് പറഞ്ഞ കാരണമോ, കരാറിലെ യാതൊരു വകുപ്പിൽ നിന്നും ഉന്നയിക്കാവുന്നതോ അല്ലാ.  മാർക്കറ്റിനകത്തു നല്ല പച്ച മത്സ്യം കൊണ്ടുവന്നു വച്ച് വിൽക്കാത്ത വീഴ്ചയ്ക്ക് കുത്തകയെ റദ്ദ് ചെയ്തിരിക്കുന്നു എന്നാണു ഗവൺമെന്റിന്റെ ആജ്ഞയുടെ സാരം.  മത്സ്യം കൊണ്ടുവച്ചു വിൽക്കുവാൻ താൻ കുത്തക ഏറ്റിട്ടില്ലെന്നും, മത്സ്യം വച്ചു വിൽക്കുന്ന സ്ഥലത്തിനു ഇന്ന പ്രതിഫലം കൊടുത്തുകൊള്ളാമെന്നേ കരാറുള്ളു.  എന്നും കുത്തകക്കാരൻ വീണ്ടും വീണ്ടും ഗവൺമെന്റിനെ ധരിപ്പിച്ചിട്ടും, അപ്പോഴും അധികൃതന്മാർക്ക് കുത്തകക്കാരന്റെ കരാറിനെ സൂക്ഷ്മമായി വ്യാഖ്യാനിക്കണമെന്ന് വിചാരമുണ്ടാക്കാത്തത് ക്ഷന്തവ്യമായ സംഗതിയല്ലാ.  ഇത്രയൊക്കെ നടത്തുവാൻ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ ഒരുങ്ങിയത്, കുത്തകക്കാരൻ തീരെ സ്ഥാനപ്രാബല്യമില്ലാത്ത ഒരുവനാണെന്നു വിചാരിച്ചായിരിക്കാം.  എന്നാൽ, സ്ഥാനത്തിന്റെ വലുപ്പവും, ഇളപ്പവും, തമ്മിലുള്ള വഴക്കല്ലാ ഇതെന്നും; അവകാശത്തിന്റെ സ്ഥാപനത്തിനുള്ള വാദമാണെന്നും, ഇത് എത്രയോ ഗൗരവമേറിയ കാര്യമാണെന്നും ഹജൂരാധികൃതന്മാർ ഓർക്കേണ്ടിയിരുന്നു.  ഇവർ ഗവൺമെന്റിന് വേണ്ടി ചെയ്യേണ്ട സ്വന്തകടമയെ മറന്ന് സ്വാർത്ഥലാഭത്തിനായി ചെയ്ത അന്യായമായ ആജ്ഞയുടെ ഫലമായിട്ടാണ് ഗവൺമെന്റിന്റെ പണം നഷ്ടപെടേണ്ടി വന്നത്.  ഇപ്രകാരമുള്ള ദുർനയങ്ങളെ അനുവദിക്കുന്നത് യുക്തമാണോ എന്നാണ് ഞങ്ങൾക്ക് ചോദിപ്പാനുള്ളത്.  ഉദ്യോഗസ്ഥന്മാർ അവനവൻ ചെയ്യേണ്ട കർത്തവ്യത്തെ ശരിയായി അറിയാതേയോ, അറിഞ്ഞു  കൊണ്ട്, നഷ്ടം വരുന്നതു  തനിക്കല്ലല്ലോ എന്നുള്ള ആശ്വാസത്തോടുകൂടി, ആ കർത്തവ്യത്തിനെ ധിക്കരിച്ചോ ചെയ്യുന്ന ദുർന്നയങ്ങൾക്ക്, ഗവൺമെന്റിനെ നഷ്ടപ്പെടുത്തുന്നത് ശോഭനമായ ഭരണ തത്വമല്ലാ. ഇങ്ങനെയുള്ള ദുർന്നങ്ങളിൽ വീഴ്ചക്കാർക്ക് ശിക്ഷ കൊടുക്കാതെ വിടുന്നതിനാൽ, പൊതുജനങ്ങളുടെ വക മുതല്, അനാവശ്യമായി ചെലവാക്കി കളയുന്നുണ്ട്.  ഈ സംഗതിയിൽ, നൂറ്റിൽ ചില്വാനം രൂപയേ ഗവൺമെൻറ് നഷ്ടപെടുന്നുള്ളുവല്ലോ, എന്ന് സമാധാനപ്പെടുമായിരിക്കാം.  നഷ്ടം കെട്ടുന്ന തുകയല്ലാ മുഖ്യമായിട്ടുള്ളത്;  ഒരു കാശായിരുന്നാലും,  ഗവൺമെൻറ്, പ്രജാസമുദായത്തിന്റെ പക്കൽ നിന്ന് വാങ്ങുന്ന മുതലിനെ,  ധിക്കാരികളും സ്വാർത്ഥ ലേഭേഷ്ചുക്കളുമായ ഉദ്യോഗസ്ഥന്മാരുടെ ദുർന്നങ്ങൾക്ക് വശപ്പെടുത്തിക്കൂടാ എന്നാണ് ഞങ്ങൾ പറയുന്നത്.  ഇങ്ങനെയുള്ള നഷ്ട വ്യവഹാരങ്ങൾ ഗവൺമെന്റിന്റെ മേൽ ഫയലായി വരുമ്പോൾ,  ഉദ്യോഗസ്ഥന്മാരുടെ ഈ നടവടിയെപ്പറ്റി ഗൗനിക്കേണ്ടത് ദിവാൻജിയുടെ ചുമതലയാണ്.  മാർക്കറ്റ് കുത്തകക്കാരന്റെ കേസിൽ, കുത്തകക്കാരൻ ഗവൺമെന്റിനു വ്യവഹാര നോട്ടീസ് കൊടുത്തപ്പോൾത്തന്നെ, കോടതിയിൽ കേസ്സു ഫയലാകാനിടയാക്കാതെ, രാജി പറഞ്ഞു, നഷ്ടം കൊടുത്തിരിക്കുന്നു.  ഗവൺമെന്റിന്റെ കുറ്റം എത്രയോ വക്തമാകയാലായിരിക്കണം കോടതിയിൽ ചെന്നുള്ള വ്യവഹാരത്തിനു തന്നെ ഇടയാകാതെ വഴക്കുകൾ ഒതുക്കിയത്.  ഈ സംഗതിയിൽ, കുത്തക റദ്ദ് ചെയ്യാൻ ആജ്ഞാപിച്ച ഹജൂർ ചീഫ് സെക്രട്ടറിയുടെയും, മറ്റു അധികൃതന്മാരുടെയും സകല എഴുത്തുകുത്തുകളും കുത്തകക്കാരന്റെ ഏറിയൊരു ഹർജ്ജികളും ദിവാൻജി വരുത്തി നോക്കുകയും, ഈ ഉദ്യോഗസ്ഥന്മാർ തങ്ങളുടെ ആചരണത്താലും ഉപേക്ഷയാലുമല്ലയോ ഗവൺമെന്റിന് നഷ്ടം ഉണ്ടാക്കിയതെന്നു നിർണ്ണയിക്കയും, ഇവർക്ക് യുക്തരമെങ്കിൽ തക്കതായ ശിക്ഷ നൽകുകയും ചെയ്യേണ്ടത് എത്രയും ആവശ്യമാകുന്നു.  

You May Also Like