വാർത്ത
- Published on August 08, 1906
- By Staff Reporter
- 809 Views
ഇവിടെ "നെറ്റാല്‍ മോറീസ്സ്ബ**************** സ്ഥലത്ത് തീവണ്ടിസ്റ്റേഷനു സമീപം ഒരു വീട്ടില്‍ ഒരു കാപ്പിരി സ്ത്രീ ജൂണ്‍ 24 നു മൂന്നു കുട്ടികളെ പ്രസവിച്ചിരിക്കുന്നു. ഇതില്‍ ഒരു കുട്ടിയുടെ മുഖം മാത്രം മൂത്തകുരങ്ങനെപ്പോലെയാണ്.
ജൂണ്‍ 15 നു നെറ്റാല്‍ ഗവന്മേണ്ടു റെയില്‍വേചാലി ടൌണ്‍ സ്റ്റേഷനില്‍ വച്ച് ഒരു യൂറോപ്യന്‍റെ കാലില്‍ റെയില്‍വണ്ടിയുടെ ചക്രം കയറി കാല്‍ ഒടിയുകയും അതിന് ഞങ്ങളുടെ ഡാക്ടര്‍ വില്യം അരയ്ക്കു താഴെ വച്ചു കാല്‍മുറിക്കുകയും, ഞരമ്പുവഴിപഴുപ്പു കയറി ആസ്പത്രിയില്‍ കിടന്നു ആ യൂറോപ്യന്‍ മരിക്കയും ചെയ്തിരിക്കുന്നു. മുറിക്കാലനായ അവന്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഫലം ഒന്നാണല്ലൊ എന്നു കരുതി മാസ്റ്റര്‍ വില്യം പഴുപ്പിച്ചതാണെന്നും ചിലര്‍ പറയുന്നുണ്ട്. ഈ വക ആപത്തുകള്‍ കാണുമ്പോൾ ആണു ഞാൻ എന്‍റെ നാട്ടിനെ ഓര്‍മ്മിക്കുന്നത്. എനിക്കു ഈ വക വല്ലതും പറ്റിയാല്‍ പിന്നെ എന്‍റെ അവസ്ഥ എന്തായിരിക്കും എന്നാലോചിക്കുമ്പോള്‍ വ്യസനമുണ്ടാകുന്നുണ്ട്. അതെല്ലാം ദൈവാനുഗ്രഹം പോലെ വരട്ടെ.
നെറ്റാല്‍,
തെക്കേ ആപ്രിക്ക,
പരവൂര്‍
പി. ഗോപാലപിള്ള.