കേരളവാർത്ത - മലബാർ

  • Published on June 03, 1908
  • By Staff Reporter
  • 390 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 കോട്ടയ്ക്കല്‍ കമ്പിആഫീസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നു.

 കോഴിക്കോടു താലൂക്കിലെ ഇക്കൊല്ലത്തെ ജമാവന്തി എല്ലാം കഴിഞ്ഞതായി അറിയുന്നു.

 കോഴിക്കോട്ട് ഒരു ജന്മിബാങ്ക് സ്ഥാപിക്കുന്നതിന് ഇക്കഴിഞ്ഞ ജന്മിസഭയില്‍ വച്ച് നിശ്ചയംചെയ്തിരിക്കുന്നു.

  30 ഉറുപ്പികയില്‍ താഴെയുള്ള റെയില്‍വേ ഉദ്യോഗസ്ഥന്മാര്‍ക്കു ജനുവരി മുതല്‍ ക്ഷാമബത്ത അനുവദിച്ചതായി കാണുന്നു.

 മയ്യഴി പൊലീസ്സിന്ന് ക്ഷാമബത്ത അനുവദിച്ചുകൊടുക്കുന്ന കാര്യത്തില്‍ പുതുശ്ശേരി ഗവര്‍ന്മേണ്ടു അനുമതി നല്‍കിയിട്ടില്ലെന്നറിയുന്നു.

  ************************കൂടാതെ കണ്ണൂര്‍ മുന്‍സിപ്പാല്‍സ്കൂളില്‍ ************മേല്പടി മുന്‍സിപ്പാലിറ്റി തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു,

 മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലെ ചില്ലറ ഉദ്യോഗസ്ഥന്മാര്‍ക്കു ക്ഷാമബത്ത കൊടുക്കുന്നതല്ലെന്നു ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് കല്പിച്ചതായി അറിയുന്നു.

 ഒരു ദോവി പണയം വച്ച ഒരു ആഭരണം മടക്കി കൊടുക്കായ്കയാല്‍ നാറോത്ത് ചന്തു എന്നവനു കോഴിക്കോട്ടുനഗരം മജിസ്ട്രേട്ടു വിശ്വാസവഞ്ചനക്കുറ്റം ചുമത്തി മൂന്നാഴ്ചവട്ടത്തെ കഠിനതടവുശിക്ഷ വിധിച്ചിരിക്കുന്നു.

 ആലത്തൂരു സ്കൂള്‍ഹെഡ് മാസ്റ്റര്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ തന്നോട് 'ടയിപ്പറയിററിങ്ങ് യന്ത്രം' വാങ്ങിക്കൊണ്ടുപോയി എന്ന സംഗതിക്ക് അവരുടെ പേരില്‍ വിശ്വാസവഞ്ചനയ്ക്കു കൊടുത്ത കേസ്സ് നീക്കിക്കളഞ്ഞതായി കാണുന്നു.

 ബ്രിട്ടീഷ് കൊച്ചിയില്‍ മിസ്റ്റര്‍ ഡബ്ലിയൂ. ഗോപാലപ്പണിക്കര്‍ മുതല്‍ പത്താളുകള്‍ ചേര്‍ന്ന് 50,000 - ക മൂലധനത്തിന്മേല്‍ ഒരു കൂട്ടുകമ്പനി രജിസ്തര്‍ ചെയ്തിരിക്കുന്നു. ഈ കമ്പനി നെല്ലും അരിയും ചൂടിയും മറ്റും വ്യാപാരം ചെയ്യുന്നതാകുന്നു.

 കുഷ്ഠരോഗികളെ സംബന്ധിച്ചുള്ള 1898-ലെ ആക്‍ട് ഹൌസ്സ് കോഴിക്കോട്ടു മുന്‍സിപ്പാലിറ്റിയില്‍ തല്‍ക്കാലം നടപ്പില്‍ വരുത്തുവാന്‍ ഗവര്‍ന്മേണ്ടനുവദിച്ചിട്ടില്ലെന്ന് ഈ മാസം 4-ാംനു- ത്തെ 384-ാം നമ്പര്‍ ഗവര്‍ന്മേണ്ടു കല്പന കൊണ്ടു കാണുന്നു.

 മിഷ്യന്‍ ഹൈസ്കൂളിനെ കാളേജാക്കുവാന്‍ മദിരാശിഗവര്‍ന്മേണ്ട് സമ്മതം നല്‍കാത്ത സംഗതിയെപ്പറ്റി പാര്‍ല്യമേണ്ടുസഭയില്‍ ഒരു സാമാജികന്‍ ചോദ്യംചെയ്തിരിക്കുന്നു. അതിനെപ്പറ്റിഅന്വേഷിക്കുന്നുണ്ടെന്ന് തല്‍കാലം മറുവടി കൊടുത്തിരിക്കുന്നു.

 പാലക്കാട് ആക്ടിംഗ് സബ് ജഡ്ജി കേ. ഇമ്പിച്ചുണ്ണിനായരവര്‍കള്‍ തന്‍റെ സ്വദേശമായ കൊയിലാണ്ടിയില്‍ വച്ച് ഭഗിനീപുത്രികളുടെ താലി കെട്ടുകല്യാണ അടിയന്തരദിവസം പല ജാതിക്കാരായ സുമാറ് 5000 - അഗതികള്‍ക്കു ഭക്ഷണം നല്‍കിയിരിക്കുന്നു.

 ചിറക്കല്‍താലൂക്ക് കുററ്യാട്യൂരംശക്കാരനായ ഒരു വണ്ണാന്‍ ഗര്‍ഭിണിയായ തന്‍റെ ഭാര്യയെ വെട്ടിക്കൊല്ലുകയും ഭാര്യയുടെ അച്ഛനെ വെട്ടിമുറിവേല്പിക്കയും ചെയ്തശേഷം ആത്മഹത്യ ചെയ്തിരിക്കുന്നു. ഭാര്യയുടെ അച്ഛന്‍ കണ്ണൂര്‍ ആശുപത്രിയില്‍വച്ച് മരിച്ചുപോയിരിക്കുന്നു.

 കോഴിക്കോട്ട് തീയരുടെവക ക്ഷേത്രം കുറ്റി തറച്ചതില്‍ തെറ്റുണ്ടെന്നോമറ്റോ കാണിച്ച് ഒരു ഉപന്യാസം എഴുതി സ്പെക്‍ടേറ്റര്‍ അച്ചുകൂടത്തില്‍ അച്ചടിപ്പാന്‍ കൊടുത്തിരുന്നത് അച്ചടിക്കുകയാകട്ടെ മടക്കി കൊടുക്കുകയാകട്ടെ ചെയ്യാത്തതിനാല്‍ തനിക്കു നഷ്ടമുണ്ടെന്നു കാണിച്ച് നായാടി എന്നൊരാള്‍ ഒരു കേസ്സ് സ്പെക്‍ടേറ്റര്‍ അച്ചുകൂടം ഉടമസ്ഥന്‍റെ പേരില്‍ കൊടുത്തതായി അറിയുന്നു.

 കഴിഞ്ഞ 23-ാംതീയതി കൂടിയ **********മലബാറില്‍ എല്ലാംകൂടി നടപ്പുദീനങ്ങളാൽ  217 മരണം ഉണ്ടായതായി റിപ്പോര്‍ട്ടു കാണുന്നു. ഇതില്‍ 72 മരണം കോഴിക്കോട്ടു തന്നെയാണ്. ആ ആഴ്ചയില്‍തന്നെ വസൂരികൊണ്ട് ഈ ഡിസ്ട്രിക്ടില്‍ 55 മരണം ഉണ്ടായിരിക്കുന്നു. ഇതില്‍ 24 പാലക്കാട്ടു ആകുന്നു. കണ്ണൂരില്‍ പ്ലേഗ് കൊണ്ട് 11 മരണം ഉണ്ടായതായി കാണുന്നു.

 പാലക്കാടു മുന്‍സിപ്പാല്‍ കൌണ്‍സിലിലെ തിരഞ്ഞെടുപ്പിലെ ആക്ഷേപം: - ഡാക്‍ടര്‍ **************ഗോവിന്ദമേനോനവര്‍കള്‍ പാലക്കാട്ടു മുന്‍സിപ്പാലിട്ടിയിലെ ഒരു ഡിവിഷ്യനിലെ തിരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലരായിരുന്നു. ഈ തിരഞ്ഞെടുപ്പു കാലം അവസാനിക്കയാല്‍ ഇയ്യിടെ വീണ്ടും ആ ഡിവിഷ്യനില്‍ തിരഞ്ഞെടുപ്പുണ്ടാകയും ഈ തിരഞ്ഞെടുപ്പില്‍ വക്കീല്‍ കേ. ദാമോദരമേനോനവര്‍കള്‍ക്കു അധികം വോട്ടുകിട്ടിയത് ന്യായമാര്‍ഗ്ഗത്തിലല്ലെന്നും അതില്‍ ചതിയായതും കണക്കില്‍ കൂട്ടാന്‍ പാടില്ലാത്തതുമായ വോട്ടുണ്ടെന്നും മറ്റും ഡാക്ടര്‍ മേനോന്‍ വക്കീല്‍ കോമന്‍നായരവര്‍കള്‍ മുഖേന കലക്‍ടരുടെ അടുക്കെ ഹര്‍ജികൊടുക്കയും, കലക്‍ടര്‍ ഇതിനെ വിചാരണചെയ്വാന്‍ പാലക്കാട്ടു ഡിവിഷ്യനാപ്സര്‍ക്കയയ്ക്കുകയും ചെയ്തു. ഡിവിഷ്യനാപ്സര്‍ ഈ ആക്ഷേപഹര്‍ജിക്കാര്യത്തില്‍ ഏതാനും വിചാരണ കഴിച്ചുവച്ചിരിക്കുന്നു. ഇരുഭാഗക്കാരും വളരെ വാശിയൊടെ ഇതില്‍ വാദിക്കുന്നു. ഡാക്‍ടരുടെ ഭാഗത്തേക്ക് ഹൈക്കോര്‍ട്ടുവക്കീല്‍ രാമന്മേനോനവര്‍കളും, മിസ്തര്‍ ദാമോദരമേനോന്‍റെ ഭാഗത്തേക്കു ഒയിറ്റി കൃഷ്ണനവര്‍കളും പാലക്കാട്ടു ഹാജരായിരുന്നു

You May Also Like