കേരളവാർത്തകൾ - തിരുവിതാംകൂർ

  • Published on June 12, 1907
  • By Staff Reporter
  • 446 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 പുതിയതായി 11 കമ്പൌണ്ടര്‍മാരെ നിശ്ചയിച്ചിരിക്കുന്നുവെന്നറിയുന്നു.

 തിരുവനന്തപുരം സര്‍ക്കാര്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ ഇന്നലെ തുറന്നിരിക്കുന്നു.

 കാഞ്ഞിരപ്പള്ളിയില്‍ ഒരു മുന്‍സിഫ് കോടതി സ്ഥാപിപ്പാന്‍ ആലോചനയുണ്ടത്രേ.

 ഹരിപ്പാട്ടു ഐംറീംന്‍റ് മുന്‍സിഫ് കോടതിയെ തിരുവല്ലായിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു.

 ചെങ്കോട്ട ആശുപത്രി അപ്പാത്തിക്കരി മിസ്തര്‍ ഡിലേമസിനെ ജെനറല്‍ ആസ്പത്രിക്കു മാറ്റിയിരിക്കുന്നു.

 തിരുവാഭരണം സൂപ്പര്‍വൈസരായിരുന്ന മിസ്റ്റര്‍ മാധവന്‍പിള്ളയെ കണ്ടുകൃഷി തഹശീല്‍ദാരാക്കിയിരിക്കുന്നു.

 അടുത്ത കൊല്ലാരംഭംമുതല്‍ കണ്ടുകൃഷി, സങ്കേതം എന്നീ രണ്ടു വകുപ്പുകളേയും പരിഷ്കരിപ്പാനാലോചനയുണ്ട്.

 ദിവാന്‍ മിസ്റ്റര്‍ ഗോപാലാചാര്യര്‍ കൊല്ലത്തുനിന്ന് മിനിഞ്ഞാന്ന് തിരുവനന്തപുരത്തു മടങ്ങി എത്തിയിരിക്കുന്നു.

 ബ്രിട്ടീഷ് റസിഡണ്ട് മിസ്തര്‍ കാര്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെ മഹാരാജാവു തിരുമനസ്സിലെ സന്ദര്‍ശിച്ചിരിക്കുന്നു.

 ജെനറല്‍ ആശുപത്രി റെസിഡണ്ട് മെഡിക്കല്‍ആഫീസര്‍ മിസ്തര്‍ ദ്രവ്യം അവധി കഴിഞ്ഞ് ജോലിയില്‍പ്രവേശിച്ചു.

  ***************ഫര്‍ലോ ഒഴിവുകഴിഞ്ഞു മടങ്ങിഎത്തി ജോലി ഏറ്റിരിക്കുന്നു.

 തെക്കന്‍ റേഞ്ച് സ്ക്കൂള്‍ ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ ആര്‍ ഈശ്വരപിള്ള ആറ്റങ്ങല്‍ മുതലായ സ്ഥലങ്ങളില്‍ സര്‍ക്കീട്ടിലിരിയ്ക്കുന്നു.

 മുപ്പതുറുപ്പികവീതം മാസപ്പടിയില്‍, രണ്ടു ഹാസ്പിറ്റല്‍ അസിസ്റ്റന്‍റുമാരെ പുതിയതായി നിയമിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു.

  തിരുവനന്തപുരത്ത് ഒരുമെഡിക്കല്‍ പ്രാക്ടീഷണരായിരുന്ന മിസ്റ്റര്‍ ജേ. എഫ്. മോറോയിസ്സ് പനിനിമിത്തം മരിച്ചുപോയിരിക്കുന്നു.

കൂലിവേലക്കാരെ പഠിപ്പിക്കുന്നതിലേയ്ക്കുള്ള രാപ്പള്ളിക്കൂടങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ച്  സര്‍ക്കാര്‍ ചില പുതിയ നിശ്ചയങ്ങള്‍ ചെയ്തിരിക്കുന്നു.

 ശ്രീമതി ടി. ബി. കല്യാണിഅമ്മയെ തിരുവനന്തപുരം രാജകീയ ഗാല്‍സ് ഇംഗ്ലീഷ് കാളേജില്‍ മലയാളം ട്യൂട്ടറായി നിയമിച്ചിരിക്കുന്നുവെന്നറിയുന്നു.

 ചില വ്യാജനാണയങ്ങളോടും കള്ളക്കമ്മട്ടത്തിനുള്ള ഉപകരണങ്ങളോടുംകൂടി ഒരു നായരെ തിരുവനന്തപുരം കോട്ടയ്ക്കകം പോലീസുകാര്‍ ബന്ധിച്ചിരിക്കുന്നു.

 ഒഴിവുവാങ്ങി പോയിരിക്കുന്ന പോലീസ് സൂപ്രേണ്ട് മിസ്റ്റര്‍ ബെന്‍സ് ലി ജൂണ്‍ 15നു- തിരികെ എത്തി ചെങ്കോട്ടയില്‍വച്ച് ജോലിയില്‍ പ്രവേശിക്കുന്നതാണ്

 ദിവാന്‍ മിസ്റ്റര്‍ ഗോപാലാചാര്യര്‍ക്കു ബ്രിട്ടീഷിലുള്ള സര്‍വീസ് അവസാനിച്ചിരിക്കുന്നു എന്നും, തിരുവിതാംകൂര്‍ ദിവാന്‍വേലയില്‍നിന്ന് ഏറത്താമസിയാതെ നീക്കമുണ്ടാകുമെന്നും കേള്‍ക്കുന്നു.

 നെയ്യാറ്റിങ്കരെ മലയാളം മിഡില്‍സ്ക്കൂളിനെ അടുത്ത ഇംഗ്ലീഷ് വര്‍ഷം മുതല്‍ ഹൈസ്ക്കൂളാക്കി ***************************

 പുത്തന്‍ചന്ത പോലീസ് ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ ആറുമുഖംപിള്ളയെ അടികലശല്‍ ചെയ്തതായുള്ള സിവില്‍കേസ്സ് മുറയ്ക്കു നടത്തിയവകയ്ക്കു മേല്പടി ഇന്‍സ്പെക്ടര്‍ക്ക് ഗവര്‍ന്മേണ്ടില്‍നിന്ന് നൂറു ഉറുപ്പിക ഇനാംകൊടുത്തിരിക്കുന്നു.

 പത്മനാഭപുരം സങ്കേതം തഹശില്‍ദാര്‍ മിസ്തര്‍ പരമേശ്വരന്‍പിള്ളയെ തിരികെ ഹജൂരാഫീസ് ക്ലര്‍ക്കായിട്ടും, കണ്ടുകൃഷി തഹശീല്‍ദാര്‍ മിസ്തര്‍ ഗോവിന്ദപ്പിള്ളയെ തിരികെ പത്മനാഭപുരത്തു സങ്കേതം തഹശീല്‍ദാരായും മാറ്റിയിരിക്കുന്നു.

  ജെനറല്‍ ആശുപത്രിയിലേക്കു മാറ്റപ്പെട്ട മിസ്തര്‍ കേ മാധവന്‍പിള്ള **********************************************

  അവധിയിലിരിക്കുന്ന, തെക്കന്‍ഡിവിഷന്‍ ഡിസ്ട്രിക്ട് സാനിട്ടരി ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ ബി. കൃഷ്ണറാവു, മൈസൂര്‍ സാനിട്ടരി ഡിപ്പാര്‍ട്ടുമെന്‍റില്‍ ഒരു ജോലിക്ക് അപേക്ഷിച്ചിരിക്കുന്നതായറിയുന്നു.

 ഒഴിഞ്ഞുപോയ ദിവാന്‍ മിസ്തര്‍ വി. പി. മാധവരായരുടെ, എഞ്ചിനീയര്‍വകുപ്പു പരിഷ്കാരത്തെ സംബന്ധിച്ച്, ചീഫ് ഇഞ്ചിനീയരുടെ അഭിപ്രായം അറിയുന്നതിനു ഗവര്‍ന്മെന്‍റില്‍നിന്നും എഴുതിപ്പോയിരിക്കുന്നുവത്രേ.

 മിസ്റ്റര്‍ പത്രോസ് മത്തായി എം. ഏ. ബി. എല്‍, തിരുവനന്തപുരം ഡിസ്ട്രിക്ട് കോടതി വക്കീലായി ചേര്‍ന്നിരിക്കുന്നു. മെസ്സേഴ് സ് എ. എം. കുമാരപിള്ള ബി. എ. ബി. എല്‍, കേ. പരമേശ്വരപിള്ള ബി.എ. ബി. എല്‍. എന്നിവരും ഡി -കോർട്ടു വക്കീല്‍മാരായിരിക്കുന്നു.

 പറവൂര്‍ ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റായി മാറ്റപ്പെട്ട മിസ്തര്‍ സി.രാമന്‍പിള്ള ബി. ഏ യേ ആറ്റങ്ങല്‍ ഇംഗ്ലീഷ് മിഡില്‍സ്ക്കൂള്‍ ഹെഡ് മാസ്റ്റരായും, അവിടെനിന്നും മിസ്തര്‍ സി. രാമക്കരുക്കള്‍ ബി. എ. യേ പറവൂര്‍ അസിസ്റ്റന്‍റായും നിയമിച്ച് മാറ്റഉത്തരവു പുറപ്പെട്ടിട്ടുണ്ടത്രേ.

 സര്‍ക്കാര്‍വക മലയാളം നാലാംപാഠപുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ആകെ 50 പ്രതി അച്ചടിക്കുന്നതിനും കുത്തിക്കെട്ടി കണ്ടിക്കുന്നതിനുമായി 760 രൂപായോളം ചെലവു അനുവദിച്ചിരിക്കുന്നു എന്നും, "വെസ്റ്റണ്‍സ്റ്റാര്‍" അച്ചുകൂടത്തിലാണ് ഈ ജോലികള്‍ നടത്തിയതെന്നും അറിയുന്നു.

 "വടശ്ശേരി അമ്മവീട്ടില്‍ കല്യാണിപ്പിള്ള കൊച്ചമ്മ"യും "മാധവന്‍തമ്പി കൊച്ചങ്ങുന്നും" കന്യാകുമാരിക്ക് യാത്രപോകുന്നതു പ്രമാണിച്ച് താലൂക്കുതോറും ഒന്നാംക്ലാസ് വട്ടങ്ങള്‍കൂട്ടി അവരെ സല്‍ക്കരിക്കേണ്ടതാണെന്ന് ദിവാന്‍ജി താലൂക്കു തഹശീല്‍ദാരന്മാര്‍ക്ക് ഉത്തരവയച്ചിട്ടുണ്ടെന്നറിയുന്നു.

 പുത്തന്‍ചന്ത പോലീസ്സ് ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ ആറുമുഖംപിള്ളയെ അടികലശല്‍ ചെയ്തു  എന്ന കേസ്സില്‍ തിരുവനന്തപുരം 1ാംക്ലാസ്സു മജിസ്ട്രേട്ടിനാല്‍ 8 മാസം വീതം കഠിനതടവുവിധിക്കപ്പെട്ട പ്രതികളുടെ അപ്പീല്‍ വിധിയില്‍, മൂന്നും നാലും പ്രതികളെ വെറുതെവിടുകയും, പത്തും രണ്ടും പ്രതികളുടെ മേലുള്ള ശിക്ഷ സ്ഥിരപ്പെടുത്തുകയും ചെയ്തു. 

 കുറേനാള്‍മുമ്പ്, ലാകാളേജ് സീനിയര്‍ പ്രൊഫസ്സര്‍ മിസ്റ്റര്‍ ആര്‍, അനന്തരായര്‍ അവധിയില്‍ പോയിരുന്നപ്പോള്‍ പകരം ജോലിനോക്കിയ ജൂണിയര്‍ പ്രൊഫെസ്സര്‍ മിസ്റ്റര്‍ കൊച്ചുകൃഷ്ണമാരാര്‍ക്ക് കൂടുതല്‍ ശമ്പളം അനുവദിച്ചിരുന്നതു, മിസ്റ്റര്‍ അനന്തരായര്‍ തിരികെവന്നു ചാര്‍ജ്ജേറ്റാറെയും കൊടുത്തുവന്നു. ഇതിന്മണ്ണം 29ല്‍ ചില്വാനം രൂപ അധികപ്പറ്റു വന്നിട്ടുള്ളതായി ഇപ്പോള്‍ കാണുകയാല്‍, മാസന്തോറും 50 ക വീതം മേപ്പടി തുകയത്രയും തിരികെ ഈടാക്കാന്‍ ഗവര്‍ന്മേണ്ട് നിശ്ചയിച്ചിരിക്കുന്നതായി അറിയുന്നു. ഇപ്രകാരം തന്നെ, മുമ്പ്, ഇംഗ്ലീഷ് ഗറത്സ് കാളേജില്‍ ഫിസിയാഗ്രഫി പഠിപ്പിച്ചുകൊണ്ടിരുന്ന വകയ്ക്ക് കാളേജ് മാത്തമാറ്റിക് സ് ട്യൂട്ടര്‍ മിസ്തര്‍ കൃഷ്ണസ്വാമിഅയ്യര്‍ക്കു, ആ വിശേഷാല്‍ ജോലി മാറിയശേഷവും കൂടുതല്‍ ശമ്പളംകൊടുത്തുവന്നിരുന്നതായി ഈയിട കണ്ടുപിടിച്ചിരിക്കുന്നുവെന്നറിയുന്നു.

 കന്യാകുമാരിയില്‍ തീര്‍ത്ഥയാത്രയ്ക്കായി പോയിരിക്കുന്ന മിസ്റ്റര്‍ ശങ്കരന്‍തമ്പി നെയ്യാറ്റിങ്കരെ കൊട്ടാരത്തില്‍ എത്തി താമസിച്ചപ്പോള്‍, അവിടെ തല്‍കാല ഉപയോഗത്തിനായി, മെഡിക്കല്‍ ആഫീസര്‍ മിസ്തര്‍ പരമേശ്വരന്‍പിള്ളയുടെ വക ഒരു വിശേഷപ്പെട്ട വട്ടമേശ കൊണ്ടുവച്ചിട്ടുണ്ടായിരുന്നത്, "ഇതെനിക്കിരിക്കട്ടെ" എന്നു പറഞ്ഞു മിസ്തര്‍ തമ്പി കൂടെ കൊണ്ടുപോയിരിക്കുന്നുപോല്‍. മിസ്തര്‍ പിള്ളയുടെ പക്കല്‍നിന്ന് കുറെക്കാലം മുമ്പ് ഒരിക്കല്‍ മിസ്തര്‍ തമ്പിക്കു കിട്ടിയ വടി വളരെ നന്നായിരിക്കുന്നു എന്നും അത് ഇപ്പൊഴും മിസ്തര്‍ തമ്പി ഓര്‍മ്മയ്ക്കായി വച്ചിട്ടുണ്ടെന്നും ഉറച്ചുപറഞ്ഞുവത്രെ. തിരുവിതാംകൂറില്‍ സ്മാരകസ്ഥാപനത്തിന് ഇങ്ങനെയായാല്‍, ശ്രമമില്ലല്ലൊ എന്ന് ഒരുലേഖകന്‍ എഴുതുന്നു.

  നെയ്യാറ്റിങ്കരെ ഡിപ്ടിതഹശീല്‍ദാരായി മാറ്റപ്പെട്ടിരിക്കുന്ന വണ്ടന്നൂര്‍ രാമന്‍പിള്ള എന്ന ആളുടെ പേരില്‍ പലേ ജനങ്ങള്‍ക്കും പരാതിയുള്ളതായി അറിയുന്നു. ഈ മിസ്റ്റര്‍ പിള്ള മുമ്പ് രജിസ്ട്രേഷന്‍ ഗുമസ്തനായിരുന്ന കാലത്ത് തിരുനല്‍വേലിയിലുണ്ടായ ഒരു ക്രിമിനല്‍കേസ്സില്‍ പ്രതികള്‍ക്ക് അനുകൂലമായ ചില കള്ളരേഖകള്‍ ഉണ്ടാക്കിയെന്നും, സ്വദേശികളുടെ സ്വത്തുവിവരം അറിയാവുന്ന ആളാകയാല്‍, പല സാധുക്കളുടെയും സ്വത്തുക്കളെ കൃത്രിമമാര്‍ഗ്ഗങ്ങളില്‍ കൈവശപ്പെടുത്താറുണ്ടെന്നും, കൈക്കൂലി വാങ്ങുക, വാങ്ങിക്കൊടുക്കുക മുതലായ പ്രവൃത്തികളില്‍ മടിയുള്ള ആളല്ലെന്നും മറ്റും പല ജനങ്ങളും ചെന്ന് ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളതായും മിസ്റ്റര്‍ പിള്ളയെ നെയ്യാറ്റിങ്കര താലൂക്കില്‍ ജോലിക്കു നിയമിച്ചുകൂടായെന്നും മുമ്പേ തീര്‍ച്ചപ്പെടുത്തീട്ടുള്ളതായും *******************************

You May Also Like